തോട്ടിപ്പടിയിലെ കലുങ്ക് അപകടത്തിലായതിനെ തുടർന്ന് മല്ലപ്പള്ളി-തേലമൺ-പുല്ലുകുത്തി റോഡ് അനിശ്ചിതകാലത്തേക്ക് അടച്ചു. തോട്ടിപ്പടി കലുങ്കിന്റെ ഒരു വശത്ത് ഗർത്തം രൂപപ്പെട്ടിരുന്നു. ഇത് നന്നാക്കാൻ പിഡബ്ല്യുഡി മെയിന്റനൻസ് വിഭാഗമെത്തി യന്ത്രസഹായത്താൽ കുഴിച്ചപ്പോഴാണ് റോഡിനടിയിലെ മണ്ണ് കലുങ്കിന്റെ വശത്തെ കരിങ്കൽ കെട്ടിനിടയിലൂടെ ചോർന്നുപോയിരിക്കുകയാണെന്ന് മനസിലായത്. അറ്റകുറ്റപ്പണികൊണ്ട് കാര്യമില്ലെന്നും കെട്ടിനും ബലക്ഷയമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. അനിൽകുമാർ പറഞ്ഞു.
തുടർന്ന് പിഡബ്ല്യുഡി നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.ഡി. പ്രസിയുടെ നേതൃത്വത്തിൽ മല്ലപ്പള്ളി സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെത്തി സ്ഥിതി വിലയിരുത്തി. ഇവിടെ പുതിയ കലുങ്ക് നിർമിക്കുക മാത്രമാണ് പരിഹാരമെന്ന് ഇവർ പറഞ്ഞു. 25 ലക്ഷം രൂപ അടങ്കൽ തുക വരുന്ന എസ്റ്റിമേറ്റ് അനുമതിക്കായി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയിട്ടുണ്ട്. അനുവാദം കിട്ടിയാൽ മാത്രമേ ടെൻഡർ ചെയ്ത് പണി നടത്താൻ കഴിയുകയുള്ളൂ. അറ്റകുറ്റപ്പണിയിൽ കാര്യം തീരില്ലെന്നായതോടെ ഇതുവഴി ഗതാഗതം നിരോധിച്ച ബോർഡ് സ്ഥാപിച്ച് അധികൃതർ മടങ്ങി.
ഇതുവഴിയുള്ള വാഹനയാത്ര പൂർണമായി തടഞ്ഞു. മല്ലപ്പള്ളിയിൽ നിന്ന് പുല്ലുകുത്തി, നൂറോമ്മാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ മുരണി വഴിയോ ഹനുമാൻകുന്നു വഴിയോ കറങ്ങി പോവണം. കലുങ്ക് പുതുക്കിപ്പണിയാൻ ഉടൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.