നിരവധി മോഷണക്കേസുകളിൽ പ്രതിയെ മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി പിടികൂടി



സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള മോഷ്ടാവ് കോയിപ്രം പോലീസിന്റെ പിടിയിൽ. പല സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. കടപ്ര മാന്നാർ ഇളമത മഠത്തിൽ വീട്ടിൽ നിന്നും കോയിപ്രം കുമ്പനാട് ജസ്റ്റ്‌ ഹോട്ടലിൽ താമസിച്ചുവരുന്ന സാജൻ തോമസ് (36) ആണ് ഇന്നലെ കോയിപ്രം പോലീസിന്റെ പിടിയിലായത്. 

കരീലമുക്കിൽ കുമ്പനാട് ആറാട്ടുപുഴ റോഡിൽ എസ് ബി ഐ ബാങ്ക് എ ടി എമ്മിനടുത്തുനിന്നാണ് ഇയാളെ കോയിപ്രം എസ് ഐ എസ് ഷൈജുവും സംഘവും രാവിലെ 10. 30 ന് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണുകൾ ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എ ടി എം കൗണ്ടറിനു സമീപം തോളിൽ ബാഗും തൂക്കി നിന്ന ഇയാൾ പോലീസ് പട്രോളിംഗ് വാഹനം കണ്ട് പരിഭ്രമിച്ച് കൗണ്ടറിൽ കയറാതെ റോഡുവക്കിൽ വച്ചിരുന്ന മോട്ടോർ സൈക്കിളിൽ കയറിപോകാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി തടഞ്ഞുനിർത്തുകയായിരുന്നു. 

 പോലീസിന് വെട്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചോദ്യം ചെയ്തപ്പോൾ സ്ഥലപ്പേര് മാറ്റിപ്പറഞ്ഞു പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ പേരും വിലാസവും പറഞ്ഞ ഇയാൾ, എ ടി എമ്മിൽ നിന്നും പണമെടുക്കാൻ വന്നതാണെന്ന് അറിയിച്ചു, പക്ഷെ കാർഡ് കൈവശമില്ലെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായി. സാധനം വാങ്ങാൻ വന്നതാണെന്നും ജോലിക്ക് പോകുകയാണെന്നുമൊക്കെ പരസ്പരവിരുദ്ധമായി സംസാരിക്കുകയും, മോട്ടോർ സൈക്കിൾ സ്വന്തമാണെന്ന് അറിയിക്കുകയും ചെയ്തു. ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിലെ അറയിൽ നിന്നും വിവോ കമ്പനിയുടെ രണ്ടുഫോണുകളും , റിയൽമി കമ്പനി നിർമിതമായ രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തത്. മൊബൈൽ ഫോണുകളെപ്പറ്റി തൃപ്തികരമായ മറുപടി നൽകാഞ്ഞതിനെതുടർന്ന് കൂടുതൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചവയാണെന്ന് വെളിപ്പെട്ടത്. തുടർന്ന് അറസ്റ്റ് ചെയ്യുകയും ഫോണുകളും ബൈക്കും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 സ്റ്റേഷനിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്തപ്പോൾ, ഫോണുകളിൽ രണ്ടെണ്ണം ചങ്ങനാശ്ശേരിയിൽ നിന്നും, രണ്ടെണ്ണം കോഴിക്കോട് നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ഇയാളുടെ കുറ്റസമ്മതമൊഴി പോലീസ് രേഖപ്പെടുത്തി. രണ്ടുമാസം മുമ്പ് വൈകിട്ട് ചങ്ങനാശ്ശേരി സ്വകാര്യ ബസ് സ്റ്റാന്റിലെ ജീവനക്കാർ ചാർജ് ചെയ്യാൻ കുത്തിയിട്ട കാബിനിൽ നിന്നും രണ്ട് ഫോണും, മറ്റുള്ളവ കോഴിക്കോട് നിന്നും മോഷ്ടിച്ചവയാണെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് പോലീസ് പ്രതിയുമായി ചങ്ങനാശ്ശേരി ബസ് സ്റ്റാന്റിൽ തെളിവെടുപ്പ് നടത്തി, എന്നാൽ ക്യാബിൻ വൈകിട്ട് 3 മണിക്ക് പൂട്ടുമെന്നും, അവിടെ നിന്നും ആരുടെയെങ്കിലും ഫോൺ പോയതായി അറിവില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ മോഷണത്തിന് ആ കാലയളവിൽ കേസെടുത്തിട്ടില്ലെന്ന് വെളിപ്പെടുകയും ചെയ്തു. പോലീസിനെ വഴിതെറ്റിക്കാൻ പ്രതി മനഃപൂർവം കള്ളം പറയുകയാണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു. 

ഈ ഫോണുകളുടെ ഉടമകളെ കണ്ടെത്താൻ, ഇവയുടെ ഐ എം ഇ ഐ നമ്പരുകൾ ജില്ലാ പോലീസ് സൈബർ സെല്ലിന് കൈമാറി. പുളിക്കീഴ് പോലീസ് സ്റ്റേഷനിലും, സംസ്ഥാനത്തെ മറ്റു ചില സ്റ്റേഷനുകളിലുമായി പ്രതിയുടെ പേരിൽ 11 മോഷണക്കേസുകൾ നിലവിലുണ്ട് എന്ന് അന്വേഷണത്തിൽ വ്യക്തമായി, ജയിൽ ശിക്ഷയും ഇയാൾ അനുഭവിച്ചിട്ടുണ്ട്. 2011 മുതൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ. 

പുളിക്കീഴിനു പുറമെ, കൊരട്ടി, ആലപ്പുഴ സൗത്ത്, തലയോലപ്പറമ്പ്, ചേർത്തല, ഫറോക്ക്, തൃശൂർ, കോട്ടക്കൽ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് മോഷണക്കേസുകളുള്ളത്. കോയിപ്രം പോലീസ് ഇയാളുടെ വിരലടയാളമെടുത്തു വിദഗ്ദ്ധ പരിശോധനക്കയച്ചു. തുടർന്ന്, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം. 

തിരുവല്ല ഡി വൈ എസ് പി അഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൽ എസ് ഐ മാരായ ഷൈജു, ഉണ്ണികൃഷ്ണൻ, ഇ എസ് ഐമാരായ ബിജു, സുധീഷ്, എസ് സി പി ഓ അഭിലാഷ് എന്നിവരാണുള്ളത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ