ആനിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട ചെട്ടിമുക്ക്, ചക്കാലക്കുന്ന് പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. കീഴ് നെല്ലാറ്റൂർ മോഹനൻനായരുടെ വീട്ടിൽ പത്രവിതരണത്തിനു പോയ ജിയാഷിനെ വഴിയിൽ നിന്ന നായ കടിച്ചു. രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമസ്ഥന്റെ രണ്ട് കാലിലും കടിയേറ്റു. വേറെ രണ്ടുപേരെയും ഇതേ നായ കടിച്ചു. മോഹനൻ നായരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ആനിക്കാട് പഞ്ചായത്തിലെ മറ്റു വാർഡുകളിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്. പ്രഭാത സവാരിക്കാരും പത്ര വിതരണക്കാർ, പാൽ വിതരണക്കാർ തുടങ്ങിയവർ തെരുവ് നായ്ക്കളുടെ ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. വീട്ടിൽ വളർത്തുന്ന നായ്ക്കളെയും വളർത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിക്കുന്ന സംഭവം ഉണ്ടാകുന്നുണ്ട്. രാത്രിയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളെ അഴിച്ചു വിടാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.
തെരുവ് നായ്ക്കളുടെ ആക്രമണം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുന്നതു പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. നാട്ടുകാർക്ക് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ തുരത്താൻ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.