വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കത്തിന് അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവർന്ന രണ്ടുപേരെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. നെയ്യാറ്റിൻകര പള്ളിച്ചൽ ഭഗവതിനട വട്ടവിളപുത്തൻ വീട്ടിൽ അനിൽകുമാർ (44), പേരൂർക്കട, കുടപ്പനക്കുന്ന് ജെപി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജു കുമാർ (43)എന്നിവരെയാണ് പോലീസ് സംഘം തന്ത്രപരമായി വലയിലാക്കിയത്.
കഴിഞ്ഞ 15 ന് രാവിലെ 10 നും 17 ന് വൈകിട്ട് അഞ്ചിനുമിടയിലുള്ള സമയത്ത് കുന്നന്താനം കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായിയുടെ വീട്ടിലാണ് മോഷണം നടന്നത്. മത്തായിയും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. രണ്ടു മക്കളും വിദേശത്താണ്. 15 ന് ഇവർ കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ പോയിരുന്നു. 17 ന് വൈകിട്ട് അഞ്ചോടെയാണ് തിരിച്ചെത്തിയത്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന് തുണികളും ബാഗുകളും മറ്റും വാരിവലിച്ച് പുറത്തിട്ടിരുന്നു. അതിഥികൾക്കുള്ള മുറിയിലെ രണ്ട് തടി അലമാരകളും തുറന്നിട്ട് തുണികളും മറ്റും വാരി പുറത്തിട്ടതായി കണ്ടു. മോഷണം നടന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ അയൽവാസികളോട് വിവരം പറഞ്ഞു.
16 ന് അർദ്ധരാത്രിക്ക് ശേഷം പട്ടികൾ കുരച്ചു ബഹളമുണ്ടാക്കിയതായി അറിഞ്ഞു. വീട്ടിൽ പരിശോധന നടത്തിയ വൃദ്ധ ദമ്പതികൾക്ക് സ്വർണാഭരണങ്ങളും പണവും ഇലക്രേ്ടാണിക് ഉപകരണങ്ങളും മോഷണം പോയെന്ന് വ്യക്തമായി. കിടപ്പുമുറിയിലെ സ്റ്റീൽ, ഭിത്തി അലമാരകളിലും അതിഥികൾ വരുമ്പോൾ താമസിക്കുന്ന മുറിയിലെ രണ്ട് തടിയലമാരകളിലുമായി സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണവും ഹാളിലിരുന്ന 10000 രൂപ വിലയുള്ള ലാപ് ടോപ്പും കിടപ്പുമുറിയിലെ തടി അലമാരയിലിരുന്ന 15000 രൂപയുടെ സിസിടിവിയുടെ ഡിവിആറും മോണിറ്ററും 4000 രൂപ വിലവരുന്ന അഞ്ചു വാച്ചുകളും മോഷ്ടിച്ചു. നഷ്ടപ്പെട്ട 160 ഗ്രാം സ്വർണാഭരണങ്ങളുടെ കൂട്ടത്തിൽ നാലു സ്വർണമാലകൾ രണ്ട് ലോക്കറ്റ്, അഞ്ചു വളകൾ, രണ്ട് വിവാഹമോതിരങ്ങൾ, ആറ് ജോഡി കമ്മലുകൾ എന്നിവയാണുള്ളത്. കൂടാതെ, 15,000 രൂപ, 8000 രൂപയുടെ യുഎസ് ഡോളർ, 11500 രൂപയുടെ മൂല്യമുള്ള യു എ ഇ ദിർഹം എന്നിവയും മോഷണം പോയി. ആകെ 12,39,500 രൂപയുടെ മുതൽ നഷ്ടപ്പെട്ടു.
കീഴ്‌വായ്പ്പൂർ പോലീസ് 18 ന് വീട്ടിലെത്തി മത്തായിയുടെ ഭാര്യ ലില്ലിയുടെ മൊഴി രേഖപ്പെടുത്തി. വിരലടയാള വിദഗ്ദ്ധർ, ശാസ്ത്രീയ അന്വേഷണ സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ കീഴ്‌വായ്പ്പൂർ പോലീസ് മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. വീട്ടിലെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.
പ്രതികളെന്ന് തിരിച്ചറിഞ്ഞ ഇരുവരെയും തിരുവല്ല ഡി വൈ എസ് പി എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിലും കീഴ്‌വായ്‌പ്പൂർ എസ് എച്ച് ഓ വിപിൻ ഗോപിനാഥിന്റെ നേതൃത്ത്വത്തിലുമുള്ള പോലീസ് സംഘം തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.