ആനിക്കാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നു. വെയിലത്തും മഴയത്തും ഒരുപോലെ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങുന്നതായാണ് നാട്ടുകാരുടെ പരാതി.
മുറ്റത്തുമ്മാവ്, നൂറോമ്മാവ്, പുല്ലുകുത്തി പ്രദേശങ്ങളിൽ പകൽ സമയത്തും രാത്രിയിലും വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. ഏതാനും മാസങ്ങളായി പകൽ സമയത്ത് ഇടവിട്ട് വൈദ്യുതി നിലയ്ക്കുന്നുണ്ട്. ഇതേക്കുറിച്ച് പരാതിപ്പെടാനായി മല്ലപ്പള്ളി വൈദ്യുതി ഓഫീസിലേക്ക് ഫോൺ വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കുന്നില്ലെന്നും ആളുകൾ പരാതിപ്പെടുന്നു. ഇനിയും ഫോൺ എടുത്താൽ തന്നെ വ്യക്തമായ മറുപടികൾ ലഭിക്കാറും ഇല്ല.
മുറ്റത്തുമ്മാവ് ട്രാൻസ്ഫോർമറിൽ സ്ഥിരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വലിയ ബുദ്ധിമുട്ടാണ് പ്രദേശവാസികൾക്ക് ഉണ്ടാകുന്നത്. വ്യാപാരികൾക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ആഹാരങ്ങളും മറ്റും കേടായി പോകുന്ന അവസ്ഥയാണ്.
ഇങ്ങനെ ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കം പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.