റാന്നി: റാന്നി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി എത്തിയ രോഗികളോട് വരിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രകോപനമാണ് മർദ്ദനത്തിൽ കലാശിച്ചത്.
പെരുമ്പെട്ടി ചാലാപ്പള്ളി അത്തിയാൽ മടുക്കുംകാലായിൽ ദീപു (34), റാന്നി പഴവങ്ങാടി മടത്തുംപടി ചെല്ലക്കാട് കടമുള ഹൗസിൽ ജുബിൻ കെ. മാത്യു (33) എന്നിവരെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെത്തിയവരോട് ക്യൂ പാലിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്ന് പ്രതികൾ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ റാന്നി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

