കോയിപ്രം: അജ്ഞാത ഫോൺ സന്ദേശത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോയിപ്രത്തെ വയോധികയുടെ മരണത്തിൽ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ. പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ടിജോ തോമസ് (37), ഇയാൾക്കൊപ്പം താമസിക്കുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ (37) എന്നിവരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നമ്മ തോമസിന്റെ മൃതദേഹം കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച പൊലീസിന് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് കേസിൽ നിർണായകമായത്. തുടർന്ന് മൃതദേഹം പരിശോധിച്ച കോയിപ്രം എസ്.ഐ പങ്കജ് കൃഷ്ണ, കീഴ്‌വായ്പൂര് സി.ഐ ജി. സുരേഷ്കുമാർ എന്നിവർക്ക് മരണത്തിൽ അസ്വാഭാവികത തോന്നിയിരുന്നു. പിന്നീട് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തതുമാണ് കൊലപാതകം തെളിയാൻ കാരണമായത്.
ഭാര്യയുമായി അകന്നുകഴിയുന്ന ടിജോ കഴിഞ്ഞ ആറുമാസത്തിലധികമായി റിൻസി മോൾക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ വഴക്ക് തടയാനെത്തിയ അമ്മയെ ടിജോ ക്രൂരമായി മർദിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. നെഞ്ചിൽ തൊഴിച്ചും ശ്വാസംമുട്ടിച്ചും ശരീരമാസകലം മർദിച്ചുമാണ് പൊന്നമ്മയെ കൊലപ്പെടുത്തിയത്. കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

