മുഖ്യമന്ത്രി ഇന്ന്(ഏപ്രില്‍ 24) പത്തനംതിട്ട ജില്ലയില്‍


 മുഖ്യമന്ത്രി ഇന്ന്(ഏപ്രില്‍ 24) പത്തനംതിട്ട ജില്ലയില്‍ രണ്ട് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്(ഏപ്രില്‍ 24) പത്തനംതിട്ട ജില്ലയിലെത്തും. രാവിലെ 10.30ന് കോന്നി ഗവണ്‍മെന്റ്് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. തുടര്‍ന്ന് വൈകുന്നേരം 3.30ന് അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള മൈക്രോപ്ലാന്‍ രൂപീകരണം, അവകാശം അതിവേഗം പദ്ധതിയുടെ പൂര്‍ത്തീകരണം എന്നിവയുടെ സംസ്ഥാനതല പ്രഖ്യാപനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കും.  

അഞ്ചു വര്‍ഷം കൊണ്ടു സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ മുന്‍ഗണനകളില്‍ ഒന്നാണ്. ആശ്രയ പദ്ധതിയുടെ പരിധിയില്‍ വരേണ്ടതും എന്നാല്‍ വിട്ടുപോയതുമായ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് പുറത്തു വരാനുള്ള സഹായവും പദ്ധതികളും മൈക്രോ പ്ലാനിലൂടെ നടപ്പാക്കുകയാണ്  അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ മുഖ്യലക്ഷ്യം. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ പിന്നോക്കം നില്‍ക്കുന്ന സാമൂഹ്യ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള അഭിമാനകരമായ ഈ പദ്ധതി.

കോന്നി മെഡിക്കല്‍ കോളേജ് രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 352 കോടി രൂപ കിഫ്ബിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കോന്നി മെഡിക്കല്‍ കോളജിനെ ഉന്നത നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഒരു ഘട്ടത്തില്‍ വികസനം നിലച്ചുപോയ മെഡിക്കല്‍ കോളജിനെ വികസനത്തിന്റെ ടോപ് ഗിയറിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തിയാണ് വികസന കുതിപ്പിനു വഴിയൊരുക്കിയത്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരത്തിലുള്ള കേന്ദ്രമായി കോന്നി മെഡിക്കല്‍ കോളജിനെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സമര്‍പ്പിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്ക് പത്തനംതിട്ട ജില്ലയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമ്മാനമായാണ് വിലയിരുത്തപ്പെടുന്നത്.

വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തുന്ന മുഖ്യമന്ത്രിക്ക് മികച്ച സ്വീകരണം നല്‍കുന്നതിന് നാടൊരുങ്ങിക്കഴിഞ്ഞു. ആദ്യ പരിപാടി നടക്കുന്ന കോന്നി മെഡിക്കല്‍ കോളജ് അങ്കണത്തിലും രണ്ടാമത്തെ പരിപാടി നടക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും പൊതുജനങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവകാശം അതിവേഗം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെയും തദ്ദേശ ഭരണവകുപ്പിന്റെയും നേതൃത്വത്തിലും കോന്നി മെഡിക്കല്‍ കോളജിലെ ക്രമീകരണങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സംഘാടക സമിതി ചെയര്‍മാനായ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു പരിപാടികളുമായും ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരാണ് നിര്‍വഹിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ-ഗതാഗത ക്രമീകരണങ്ങള്‍ ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനാണ് ഏകോപിപ്പിക്കുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ