കടപ്രയിൽ സിനിമ തിയേറ്ററിൽ സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു

 കടപ്രയിലെ തീയേറ്ററിൽ സിനിമ കാണുന്നതിനിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കളെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വെട്ടിയ കേസിലെ ഒന്നാംപ്രതി ചെങ്ങന്നൂർ പാണ്ടനാട് നോർത്ത് മുറിയായിക്കരയിൽ കൂട്ടുമ്മത്തറ വീട്ടിൽ ശ്രുതീഷ് (സുധി -31), പ്രതികൾക്ക് ഒളിത്താവളം ഒരുക്കി നൽകിയ ചെണ്ടന്നൂർ കീഴ്ച്ചേരിമേൽ പാറയ്ക്കൽ വീട്ടിൽ സുജിത്ത് കൃഷ്ണൻ (മുത്ത് -37) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം രാത്രി 10നാണ് കേസിനാസ്പദമായ സംഭവം. സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ തീയേറ്റർ ജീവനക്കാർ ചേർന്ന് ഇരുസംഘങ്ങളെയും തിയേറ്ററിൽ നിന്ന് പുറത്താക്കി. തുടർന്ന് പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയ പരുമല സ്വദേശികളെ ഒന്നാംപ്രതി ശ്രുതീഷും കൂട്ടുപ്രതി കടപ്ര സ്വദേശി നിഷാദും ചേർന്ന് വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. 

പൊലീസ് സ്ഥലത്തെത്തും മുമ്പ് വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ മുഖ്യപ്രതിയെ ചെങ്ങന്നൂരിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. അറസ്റ്റിലായ ശ്രുതീഷിനെതിരെ അഞ്ച് വധശ്രമ കേസുകളും മൂന്ന് അടിപിടി കേസുകളും ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. 

എസ്.ഐമാരായ ജെ.ഷെജിം, ഷിജു കെ.സാം, എ.എസ്.ഐ അനിൽ എസ്.എസ്, സി.പി.ഒമാരായ അനൂപ്, സുദീപ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിലെ രണ്ടാംപ്രതി നിഷാദിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ