നമ്പർ പ്ലേറ്റ് മറച്ചുവച്ച് എഐ ക്യാമറയെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ബൈക്ക് യാത്രക്കാരനായ പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടർ വാഹനവകുപ്പ് അധികൃതർ പിടികൂടി. ഹെൽമറ്റ് ഇല്ലാതിരുന്നതിനെ തുടർന്നാണ് ഗ്രീസ് ഉപയോഗിച്ചു നമ്പർ മറച്ചുവച്ച് ഓടിച്ചത്.
മല്ലപ്പള്ളി– തിരുവല്ല റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ മത്സരയോട്ടം നിയന്ത്രിക്കുന്നതിനുള്ള പരിശോധനയ്ക്കിടെയാണ് ഹെൽമറ്റ് ഇല്ലാത്തയാൾ ബൈക്ക് ഓടിക്കുന്നത് മോട്ടർ വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ബൈക്കിന്റെ മുൻവശത്തെയും പിന്നിലെയും നമ്പർ പ്ലേറ്റുകളിൽ പകുതി അക്കങ്ങൾ മറച്ച നിലയിലായിരുന്നു.
കുന്നന്താനത്തുള്ള എഐ ക്യാമറയിൽ പെടാതിരിക്കുന്നതിനാണ് ഇത്തരത്തിലുള്ള കൃത്രിമം കാണിച്ചത്. ഹെൽമറ്റ് വയ്ക്കാതിരുന്നതിന് 500 രൂപയും നമ്പർ ശരിയാംവിധം പ്രദർശിപ്പിക്കാതിരുന്നതിന് 3,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. നേരത്തെയും ഹെൽമറ്റ് വയ്ക്കാതിരുന്നതിന് 5500 രൂപ പിഴ അടയ്ക്കേണ്ടതുണ്ട്. തൽസമയം പിഴ അടയ്ക്കാൻ ഇല്ലാതിരുന്നതുകൊണ്ട് പരുമല സ്വദേശിയുടെ വാഹനം മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്തു. മുഴുവൻ പിഴയും അടയ്ക്കാതെ വാഹനം വിട്ടുനൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ അജിത് ആൻഡ്രൂസ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർ അരുൺ കൃഷ്ണൻ എന്നിവരാണ് പരിശോധന നടത്തിയത്.