അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശിയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മണിമല സ്വദേശിയായ ബിഷപ്പ് പൊലീസ് പിടിയിലായി. മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഭയുടെ ബിഷപ്പ് മണിമല സ്വദേശി സന്തോഷ് പി.ചാക്കോയെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന പ്രതി, സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ കോട്ടയം കുറിച്ചി സ്വദേശിയിൽ നിന്നും അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ രണ്ടരലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. ഈ പണം തിരികെ നൽക്കുകയോ, അമേരിക്കൻ വിസ ലഭിക്കുകയോ ചെയ്യാതെ വന്നതോടെ കുറിച്ചി സ്വദേശി പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ, പരാതി നൽകിയിട്ടും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം മറ്റൊരു ഫോൺ നമ്പരിൽ നിന്നും പരാതിക്കാർ സന്തോഷ് പി.ചാക്കോയെ ഫോണിൽ ബന്ധപ്പെട്ടു. ഇത് അനുസരിച്ച് സന്തോഷ് പി.ചാക്കോ കുറിച്ചി ഭാഗത്ത് എത്തി. ഈ സമയം സന്തോഷിനെ ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെയും, എസ്.ഐ വിഷ്ണുവിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മണിമല, ചങ്ങനാശേരി, ചിങ്ങവനം, മണർകാട്, തൃശൂർ, എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.