തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾ പക്ഷിപ്പനി സർവയലൻസ് സോണിൽ ഉൾപ്പെടുന്നതിനാൽ താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺ മീറ്റ്, മറ്റു പക്ഷി ഉൽപന്നങ്ങൾ, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും, പക്ഷികളുടെയും പക്ഷി ഉൽപന്നങ്ങളുടെയും കടത്തലും ഇന്നലെ മുതൽ 7 ദിവസത്തേക്ക് നിരോധിച്ചു.
ആലപ്പുഴയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ ഉത്തരവ്. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണം. തിരുവല്ല തഹസിൽദാർ നിരോധനം ഉറപ്പാക്കണം. നിരോധിത മേഖലയിൽ നിരോധിത ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ വിൽപന നടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷ ഓഫിസറെ ചുമതലപ്പെടുത്തി.

