പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അടൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനന്ദു (26) വാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം അറസ്റ്റിലായത്.
പെൺകുട്ടിയുടെ കുടുംബസുഹൃത്ത് കൂടിയാണ് ഇയാൾ. അടൂർ തോട്ടുവാ പള്ളിയുടെ സമീപത്തുനിന്നും പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടിപോയ ഇയാൾ തുടർന്ന് മദ്യം വാങ്ങിയശേഷം, പെൺകുട്ടിയുടെ സഹപാഠിയുടെ വീട്ടിലെത്തി ഇരുവർക്കും മദ്യം നൽകുകയായിരുന്നു. സഹപാഠിയായ ആൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് ഇയാൾ പെൺകുട്ടിയുമായി എത്തിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ അടൂർ പോലീസ്, ഇയാളെ കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. പിന്നീട് വൈദ്യപരിശോധന നടത്തി. അനന്ദു പണ്ടനാട്ടെ തന്റെ വീടിനു സമീപമുള്ള പെൺകുട്ടിയുടെ വീട്ടിൽ വച്ചും, ഇപ്പോൾ കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന അടൂർ കൈതക്കലുള്ള വീട്ടിൽ വച്ചും പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ വിമൽ, മനീഷ്, ബിജു ജേക്കബ്, സി പി ഓമാരായ റോബി, സൂരജ്, ശ്രീജിത്ത്, രതീഷ്, സതീഷ്, അനുപ എന്നിവരാണുള്ളത്.