കല്ലൂപ്പാറ ഭഗവതീക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയ ശേഷം താഴികക്കുടം കവർച്ചചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയയാൾ പിടിയിലായി.
കേസിലെ രണ്ടാംപ്രതി തമിഴ്നാട് കന്യാകുമാരി തിരുവട്ടാർ താലൂക്കിൽ കുലശേഖരം ചെരപ്പാലൂർ മണലിൽവിള വിളയവീട്ടുവിള പുത്തൻവീട്ടിൽ കൊട്ട എന്നും രഞ്ജിത്ത് എന്നും വിളിക്കുന്ന അയ്യപ്പനെ (40)-ആണ് കീഴ്‌വായ്‌പ്പൂര് പോലീസ് പിടികൂടിയത്.
2012 ജൂലായ് നാലിന് പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് സംഭവം. പ്രതികൾ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരപിള്ളയെയും അന്തേവാസിയായ ഗോപാലപിള്ളയെയും മർദിച്ചവശരാക്കി. തുടർന്ന് ഇരുവരെയും ബലംപ്രയോഗിച്ച് അമ്പലത്തിൽനിന്നും പുറത്തുകൊണ്ടുപോയി സമീപമുള്ള കനാലിന് താഴെയുള്ള കോൺക്രീറ്റ് തൂണുകളിൽ കയറും തുണിയും ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.
തുടർന്ന് ഗോപാലപിള്ള മരിച്ചു. ശ്രീകോവിലിന് മുകളിൽ സ്ഥാപിച്ചിരുന്ന സ്വർണം അടങ്ങിയതും അഞ്ച് ലക്ഷം രൂപ വിലവരുന്നതുമായ താഴികക്കുടം കവർന്ന് പ്രതികൾ രക്ഷപ്പെട്ടു. അഞ്ചുപ്രതികൾ ഉണ്ടായിരുന്ന കേസിൽ എല്ലാവരും അറസ്റ്റിലായിരുന്നു. ജയിലിൽ കഴിയുകയും പിന്നീട് കോടതിയിൽനിന്ന് ജാമ്യംനേടി പുറത്തിറങ്ങിയശേഷം അയ്യപ്പൻ ഒളിവിൽ പോകുകയുമായിരുന്നു.
തമിഴ്നാട്ടിലും മറ്റും മുങ്ങിനടന്ന പ്രതിയെ ദിവസങ്ങളോളം അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രകാശ്, എസ്‌സിപിഒമാരായ ഷമീർ, ശരത് എന്നിവരുടെ സംഘം കണ്ടെത്തിയത്.