അടൂരിൽ യുവതിയെ ലഹരിമരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തട്ടയിൽ മാമൂട് വിനോദ് ഭവനിൽ വിനോദിനെയാണ് (38) അടൂർ പോലീസ് പിടികൂടിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. യാത്രയ്ക്കിടെ ലഹരി കലർന്ന പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഇയാൾ പീഡനം തുടരുകയും യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡന പരമ്പരയ്ക്ക് ആസ്പദമായ ആദ്യ സംഭവം നടന്നത്. പീഡനവിവരം ഇയാളുടെ ഭാര്യയെ അറിയിച്ചതിലുള്ള വൈരാഗ്യത്താൽ വിനോദ് യുവതിയെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

