ഇന്നത്തെ പ്രധാന വാർത്തകൾ: ഒറ്റ ക്ലിക്കിൽ (25-03-2023)

 


ഇന്നത്തെ പ്രധാന വാർത്തകൾ: ഒറ്റ ക്ലിക്കിൽ (25-03-2023)

2023 മാർച്ച് 25, ശനി | 1198 മീനം 11, ഭരണി 

  • കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനൊപ്പം വയനാട് ലോക്സഭാ സീറ്റീലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ഇക്കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം.
  • ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താന്‍ പോരാടുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ചു. 'മോദിയും അദാനിയും തമ്മിലുള്ള ബന്ധം തുറന്നു കാട്ടിയതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനിക്കു നല്‍കുന്നു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ 20,000 കോടി രൂപ നിക്ഷേപിച്ചതാരാണ്. വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കി. അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് തന്നെ ഉന്നമിട്ടത്. രാഹുല്‍ പറഞ്ഞു.
  • രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ മുന്നൂറു പേര്‍ക്കെതിരെ കേസ്. തിരുവനന്തപുരത്തു രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി അക്രമാസക്തമായ സംഭവത്തില്‍ 40 പേര്‍ക്കെതിരേയും കേസ്. കോഴിക്കോട്ട് കണ്ടാലറിയാവുന്ന മുന്നൂറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെ പ്രതിയാണ്.
  • ഒരു ശബ്ദത്തെ നിശബ്ദമാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ ഇന്ത്യയിലേയും വിദേശങ്ങളിലേയും മാധ്യമങ്ങളില്‍ രാഹുല്‍ നിറഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ലോകമെങ്ങും ഇന്ത്യയില്‍ ജനാധിപത്യത്തിന് എന്തു സംഭവിക്കുന്നുവെന്ന് ഉറ്റുനോക്കുകയാണ്. വിദേശ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ശശി തരൂരിന്റെ പ്രതികരണം.
  • രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഎമ്മും തെരുവില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തേണ്ടതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
  • രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു വശത്ത് രാഹുല്‍ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
  • നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
  • കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിദ്യാര്‍ത്ഥികളുടെ കൂക്കുവിളി. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് മുരളീധരന്‍ വേദിയില്‍ പ്രസംഗിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ച് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചപ്പോഴും വിദ്യാര്‍ഥികള്‍ കൂവി.
  • സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി.കെ. ശശി ചെയര്‍മാനായ യൂണിവേഴ്സല്‍ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് പാര്‍ട്ടി അറിയാതെ പിരിച്ചെടുത്ത തുക സിപിഎം ഇടപെട്ട് തിരിച്ചുപിടിക്കുന്നു. സിപിഎം ഭരിക്കുന്ന കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാന്‍ ഭരണ സമിതി യോഗത്തില്‍ തീരുമാനമായി. 19 അംഗ ഭരണ സമിതി യോഗത്തില്‍ നിന്ന് പ്രസിഡന്റ് ഉള്‍പ്പെടെ നാലു പേര്‍ വിട്ടു നിന്നു.  
  • കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ പ്രതി ആഗില്‍ ഇരുമ്പുകമ്പി കൊണ്ട് മര്‍ദ്ദിച്ചെന്നു റിപ്പോര്‍ട്ട്. കാലിന്റെ മുട്ടിനു താഴെയും കയ്യിലും മര്‍ദ്ദനമേറ്റു. പാസ്പോര്‍ട്ട് കീറി നശിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണു യുവതി.
  • കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജീവനക്കാരനില്‍ നിന്നു ലൈംഗീക അതിക്രമം നേരിട്ട സ്ത്രീയുടെ മൊഴി മാറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെ പൊലീസ് അഞ്ച് പേരെയും പിടികൂടാന്‍ വീടുകളില്‍ എത്തിയെങ്കിലും ആരും സ്ഥലത്തുണ്ടായിരുന്നില്ല.
  • മെഡിക്കല്‍ കോളേജിലെ പീഡനവുമായി ബന്ധപ്പെട്ട് അതിജീവിതയെ പിന്തുണച്ച നഴ്സിംഗ് ഓഫീസറെ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നു പരാതി. നഴ്സിംഗ് ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.
  • ഇന്നും നാളെയും ഇടിമിന്നലൊടു കൂടിയ മഴക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കന്‍ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കന്‍ മേഖലയിലാണ് മഴയ്ക്കു കൂടുതല്‍ സാധ്യത.
  • ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സിടി സ്‌കാനിംഗ് വിഭാഗത്തില്‍ സിപിഐ നേതാവിന്റെ രാഷ്ട്രീയ ശുപാര്‍ശയില്‍ താത്കാലിക നിയമനം നടത്തിയെന്ന് ആരോപണം. അറ്റന്റര്‍ തസ്തികയില്‍ നിയമനം ലഭിച്ച യുവതി ശുപാര്‍ശ ചെയ്ത നേതാക്കള്‍ക്കു നന്ദി പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അയച്ച സന്ദേശം പുറത്തായതോടെയാണു സംഭവം വിവാദമായത്.
  • തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് വീണ്ടും യൂത്ത് കോണ്‍ഗ്രസ് ദേശീയ ചുമതല. അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചു.
  • വായ്പ തിരിച്ചടയ്ക്കാത്തതിന് ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തയതിനു പിറകേ കയര്‍ ഫാക്ടറി തൊഴിലാളി തൂങ്ങി മരിച്ചു. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി (54) ആണ് മരിച്ചത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാണ് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിത്.
  • ഖത്തറില്‍ രണ്ടു ദിവസം മുമ്പ് അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരില്‍ ഒരു മലയാളിയും. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി - 48) ആണ് മരിച്ചത്.
  • കുവൈറ്റിലെ ഖൈറാനില്‍ രണ്ടു മലയാളികള്‍ മുങ്ങി മരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണു മരിച്ചത്.
  • കോളേജ് ക്യാമ്പസില്‍ കയറി മദ്യലഹരിയില്‍ കത്തി വീശി ഭീഷണി മുഴക്കിയ യുവാക്കള്‍ അറസ്റ്റിലായി. മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഇന്നലെ രാത്രിയാണ് അതിക്രമം നടന്നത്. തോട്ടപ്പടി സ്വദേശി നൗഫല്‍, സുഹൃത്ത് അജിത് എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
  • കോവളത്ത് വിദേശിയെ മര്‍ദിച്ച ടാക്സി ഡ്രൈവറെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ടൗണ്‍ ഷിപ്പ് കോളനിയില്‍ ഷാജഹാനെ ആണ് പിടികൂടിയത്. നെതര്‍ലാന്‍ഡ് സ്വദേശിയായ കാല്‍വിന്‍ സ്‌കോള്‍ട്ടനെ (27)യാണ് ഷാജഹാന്‍ അടിച്ച് പരിക്കേല്‍പ്പിച്ചത്.
  • രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ബിജെപി. ഏപ്രില്‍ ആറു മുതല്‍ 14 വരെ രാജ്യ വ്യാപക പ്രചാരണം നടത്തും. രാഹുല്‍ ഗാന്ധി ഒബിസി വിഭാഗത്തെ അപമാനിച്ചെന്ന നിലയിലാണു പ്രചാരണം ശക്തമാക്കുക.
  • ബിജെപി നേതാക്കള്‍ എത്ര അധിക്ഷേപം നടത്തിയാലും ഒരു ജഡ്ജിയും അവരെ അയോഗ്യരാക്കില്ലെന്ന് പ്രിയങ്കാഗാന്ധി. അദാനി- നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെ പ്രതികാരമാണ് ഇപ്പോള്‍ രാഹുലിനെതിരെ നടക്കുന്നതെന്നും പ്രിയങ്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
  • ക്രിമിനല്‍ കേസുകളിലെ ശിക്ഷക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനേ അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 2013- ലെ ലില്ലി തോമസ് കേസില്‍ ഉടനടി അംഗത്വം റദ്ദാക്കണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഹീനമായ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനേ അയോഗ്യരാക്കാം. മറ്റു കേസുകളില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുള്ളപ്പോള്‍ ഉടനേ അയോഗ്യരാക്കാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സാമൂഹിക പ്രവര്‍ത്തക അഭാ മുരളീധരനാണ് ഹര്‍ജിക്കാരി.  
  • രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സംഭവം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. രാഹുല്‍ഗാന്ധിക്കെതിരായ നീക്കം അപലപനീയമാണ്. ഇത് ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കുന്നതാണെന്നും ശരത് പവാര്‍ പറഞ്ഞു.
  • നടിയും ബിജെപി നേതാവുമായ ഖുശ്ബു മോദിമാര്‍ കള്ളന്മാരെന്നു കുറിച്ച പഴയ ട്വീറ്റ് വൈറലാവുന്നു. രാഹുലിന്റെ പരാമര്‍ശത്തോട് സമാനമായ പരാമര്‍ശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് തരംഗമാകുന്നത്. എല്ലാ അഴിമതിക്കാര്‍ക്കും മോദി എന്ന പേരുണ്ടെന്ന് 2018 ല്‍ കോണ്‍ഗ്രസ് നേതാവായിരുന്നപ്പോഴാണ് ഖുശ്ബു വിമര്‍ശനം നടത്തിയത്. 2019 ലെ വിമര്‍ശനത്തിനാണ് രാഹുലിനു സൂററ്റ് കോടതി ശിക്ഷ വിധിച്ചത്.
  • രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിനെതിരേ സൂററ്റില്‍ കേസ് ഫയല്‍ ചെയ്ത സൂററ്റിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പണ്ടു ഹോട്ടല്‍ ജീവനക്കാരനായിരുന്നു. പിന്നീട് നിയമബിരുദം നേടി. ബിജെപി ബൂത്ത് ഭാരവാഹിയെന്ന നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാണ് എംഎല്‍എയായത്.
  • മുതിര്‍ന്ന സി പി എം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ ബി വി രാഘവലു ചുമതലകളില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. ആന്ധ്രപ്രദേശിലെ പാര്‍ട്ടിക്കകത്തെ ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്നാണ് തീരുമാനം.
  • രാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിലെത്തിയെന്നും വിജയത്തോട് അടുക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇടതു തീവ്രവാദ അക്രമങ്ങള്‍ 76 ശതമാനം കുറഞ്ഞു. ഇത്തരം അക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം 78 ശതമാനം കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു.
  • ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് സസ്റ്റയനബിള്‍ ഇക്വിറ്റി ഫണ്ട്, ഡൈനാമിക് അഡ്വാന്റേജ് ഫണ്ട് എന്നിവയുടെ പുതിയ ഫണ്ട് ഓഫറുകള്‍ക്ക് തുടക്കം കുറിച്ചു. യൂണിറ്റിന് പത്തു രൂപ എന്ന എന്‍എവിയില്‍ മാര്‍ച്ച് 31 വരെയാണ് പുതിയ ഫണ്ട് ഓഫര്‍. പരിസ്ഥിതി, സാമൂഹ്യ, ഭരണ സൗഹാര്‍ദ്ദ കമ്പനികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലത്തില്‍ മൂലധന നേട്ടം കൈവരിക്കാനാണ് ടാറ്റാ എഐഎയുടെ സസ്റ്റയനബിള്‍ ഇക്വിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിക്ഷേപത്തിന്റെ 80 മുതല്‍ 100 ശതമാനം വരെ ഇഎസ്ജി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലുമായിരിക്കും. 20 ശതമാനം വരെ മറ്റ് ഓഹരികളിലും ഡെറ്റ്, മണി മാര്‍ക്കറ്റ് പദ്ധതികളിലും ആയിരിക്കും. വിപണി ചാഞ്ചാട്ടങ്ങള്‍ പോലുള്ള ഘടകങ്ങള്‍ക്ക് അനുസരിച്ചല്ലാതെ സുസ്ഥിരമായ മികച്ച നിക്ഷേപങ്ങള്‍ നല്‍കുകയാണ് ടാറ്റാ എഐഎ ഡൈനാമിക് അഡ്വാന്റേജ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് പുതിയ ഫണ്ട് ഓഫറുകളിലും ടാറ്റാ എഐഎയുടെ യൂലിപ് ഓഫറിങ്ങുകളായ ഫോര്‍ച്യൂണ്‍ പ്രോ, വെല്‍ത്ത് പ്രോ, ഫോര്‍ച്യൂണ്‍ മാക്സിമ, വെല്‍ത്ത് മാക്സിമ തുടങ്ങിയവയിലൂടെ നിക്ഷേപിക്കാം. ടാറ്റാ എഐഎയുടെ സവിശേഷമായ നിക്ഷേപ ബന്ധിത പരിരക്ഷാ പദ്ധതികളായ പരം രക്ഷക്, സമ്പൂര്‍ണരക്ഷാ സുപ്രീം തുടങ്ങിയവ വാങ്ങുന്നതിലൂടേയും ഉപഭോക്താക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വിപണി ബന്ധിത നേട്ടങ്ങളും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും നേടാനാവും.
  • ഉപഭോക്തൃ സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും ഒട്ടനവധി ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അപ്ഡേറ്റുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. ഇന്ന് ഭൂരിഭാഗം ആളുകളും വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ഗ്രൂപ്പിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സഹായിക്കുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണയായി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് മുഖാന്തരം ഏതൊരു വ്യക്തിക്കും ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ആരെല്ലാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യണമെന്ന് അഡ്മിന് തീരുമാനിക്കാന്‍ സാധിക്കും. ലിങ്കില്‍ കയറി ഗ്രൂപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. അഡ്മിന് അധികാരം നല്‍കുന്ന ഒട്ടനവധി ഫീച്ചറുകള്‍ ഇതിനോടകം തന്നെ വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഗ്രൂപ്പില്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള അധികാരവും അഡ്മിന് വാട്സ്ആപ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ