പോക്സോ കേസിൽ പത്തനംതിട്ടയിൽ ലാബ് ഉടമ അറസ്റ്റിൽ

പത്തനംതിട്ടയിൽ പതിനാലുകാരിയോട് ലൈംഗിക അതിക്രമം കാട്ടുകയും, മൊബൈൽ ഫോണിൽ അശ്ലീലവീഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയായ ലാബ് ഉടമയെ പത്തനംതിട്ട പോലീസ് പിടികൂടി. ഓമല്ലൂർ ആറ്റരികം ചെറിയമംഗലത്ത് വീട്ടിൽ അജിത് സി കോശി (57) ആണ് അറസ്റ്റിലായത്. 

കൈപ്പട്ടൂർ ഉള്ള ആസ്റ്റർ ലാബിന്റെ ഉടമസ്ഥനായ  ഇയാൾക്കെതിരെ കുട്ടിയുടെ മൊഴിപ്രകാരം പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് നാട്ടിൽ ജോലിയുണ്ട്, പിതാവ്  വിദേശത്ത് ജോലിയാണ്. പ്രതിയുടെ അതിക്രമം സംബന്ധിച്ച് അറിഞ്ഞിട്ടും ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ അറിയിക്കാതെ മറച്ചുവച്ചതിന് മാതാപിതാക്കളെ കേസിൽ രണ്ടും മൂന്നും പ്രതികളാക്കിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്. കുട്ടി ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഈ മാസം 17 വരെയുള്ള കാലയളവിലാണ്  സംഭവം നടന്നത്.

ലാബിൽ വച്ച് കുട്ടിയുടെ  ദേഹത്ത് പ്രതി കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടി. വിവരം മാതാപിതാക്കളെ അറിയിച്ചപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നു, മേലിൽ ആവർത്തിക്കില്ല എന്ന് ഉറപ്പു നൽകിയ പ്രതി പിന്നീട്  മാതാപിതാക്കളുടെ അറിവോടെ കുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങികൊടുത്തു. തുടർന്ന്,  ഫോണിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും സന്ദേശങ്ങളും നിരന്തരം അയക്കാൻ തുടങ്ങി, വീഡിയോ കാളിലൂടെ സംസാരിക്കുകയും, ശബ്ദസന്ദേശങ്ങൾ അയക്കുകയും ചെയ്തു. ഇക്കാര്യവും പെൺകുട്ടി അമ്മയോട് പറഞ്ഞുവെങ്കിലും, പോലീസിലോ മറ്റോ അറിയിക്കാതെ മറച്ചുവച്ച് വീണ്ടും ഇയാളെ താക്കീത് ചെയ്യുകയായിരുന്നു. 

പ്രതി തുടർന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നതായുള്ള വിവരം ഈമാസം 19 ന്  ക്ലാസ് ടീച്ചറെ കുട്ടി അറിയിച്ചു.  ക്ലാസ് ടീച്ചർ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് കുട്ടിയെ വൺ സ്റ്റോപ്പ് സഖി സെന്ററിൽ എത്തിക്കുകയും,  അവിടെ നിന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. 20 ന് വനിതാ പി എസ് എസ് എച്ച് ഓ കെ ആർ ഷെമിമോൾ അവിടെയെത്തി വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട പോലീസ് പ്രതിക്കെതിരെ കുട്ടിയെ അപമാനിച്ചതിനും മാനഹാനിയുണ്ടാക്കിയതിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും, ഐ ടി നിയമമനുസരിച്ചും അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ കെ ആർ രാജേഷ് കുമാർ ആണ് കേസെടുത്തത്.  കേസിൽ അജിത് കോശി ഒന്നാം പ്രതിയും, അമ്മയും അച്ഛനും യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. 

പ്രതിയുടെ ഫോൺ വിളി വിവരങ്ങളും ലൊക്കേഷനും ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ലഭ്യമാക്കിയപ്പോൾ തിരുവനന്തപുരത്തുണ്ടെന്ന് മനസ്സിലായി. തുടർന്ന് തിരുവനന്തപുരം പൂജപ്പുരയിൽ നിന്നും ഇന്നലെ കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളുടെ ഫോട്ടോ എടുത്ത്, സഖി വൺ സ്റ്റോപ്പ്‌ സെന്ററിൽ ഡ്യൂട്ടിയിലുള്ള എസ് സി പി ഓ ധന്യ രാജലക്ഷ്മിയുടെ വാട്സാപ്പ് നമ്പരിൽ അയച്ച് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. ശേഷം വിശദമായി പ്രതിയെ ചോദ്യം ചെയ്യുകയും, ഇന്നലെ ഉച്ചക്ക് 2.15 ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോണും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.

കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ എഫ് എം കോടതിയിൽ രേഖപ്പെടുത്തി. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടറുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ എസ് എച്ച് ഓ ബി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ കെ ആർ രാജേഷ് കുമാർ, സി പി ഓമാരായ രഞ്ജിത്ത്, ബിപിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ