പത്തനംതിട്ട ജില്ലയിൽ 2103 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. 7790 പേർ പ്ലസ് വൺ പ്രവേശനം നേടി. രണ്ട് മുഖ്യ അലോട്ട്മെൻറുകൾക്ക് ശേഷമുള്ള കണക്കാണിത്. ആകെയുള്ള 9893 മെറിറ്റ് സീറ്റുകളിൽ 7790 സീറ്റിൽ മാത്രമാണ് കുട്ടികൾ പ്രവേശനം നേടിയത്.
മെറിറ്റ് വിഭാഗത്തിൽ 6875 പേർ ചേർന്നതിൽ 5174 പേർ സ്ഥിരപ്രവേശനവും 1701 പേർ താത്കാലിക പ്രവേശനവും നേടി. സ്പോർട്സ് വിഭാഗത്തിൽ 310 പേർ ചേർന്നതിൽ 196 പേർ സ്ഥിരമായിട്ടും 114 പേർ താത്കാലികമായിട്ടുമാണ് ചേർന്നത്. എംആർഎസ് വിഭാഗത്തിൽ 28 പേർ പ്രവേശനം നേടി. കമ്യൂണിറ്റി വിഭാഗത്തിൽ 366 പേരും മാനേജ്മെൻറ് വിഭാഗത്തിൽ 149 പേരും അൺ എയ്‌ഡഡ് വിഭാഗത്തിൽ 62 പേരുമാണ് ഇതുവരെ പ്രവേശനം നേടിയത്.
മൂന്നാമത്തെ മുഖ്യ അലോട്ട്മെൻറ് തിങ്കളാഴ്ച നടക്കും. ബുധനാഴ്ചയാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുക. കഴിഞ്ഞവർഷം ബാച്ചുകൾ നിലനിർത്താൻ ആവശ്യത്തിന് കുട്ടികളില്ലാത്ത 11 സർക്കാർ സ്കൂളുകളിലെ സ്ഥിരഅധ്യാപകരെ മറ്റു സ്കൂളുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഈ വർഷവും പല സ്കൂളുകളിലും ബാച്ചുകൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.