മല്ലപ്പള്ളി: സംശയത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചാലാപ്പള്ളി താളിയാനിക്കൽ മണ്ണിൽ വീട്ടിൽ റെജി എന്ന് വിളിക്കുന്ന മാത്യു ജോസഫ് (43) ആണ് പിടിയിലായത്. കഴിഞ്ഞ 20 വർഷമായി ഇയാളോടൊപ്പം താമസിക്കുന്ന കർണാടക സ്വദേശിനി നിംഗമണി (38) ആണ് ആക്രമണത്തിന് ഇരയായത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ചാലാപ്പള്ളിയിലെ എ.ടി.എമ്മിന് സമീപമായിരുന്നു സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുത്ത് പുറത്തിറങ്ങിയ നിംഗമണിയെ മാത്യു സ്കൂട്ടർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തി. തുടർന്ന് കൈയ്യിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് കഴുത്തിലും തലയിലും മുതുകിലും കൈകളിലും മാറിമാറി വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ നിംഗമണിയെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പെരുമ്പെട്ടി എസ്.എച്ച്.ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

