എഴുമറ്റൂർ: റോഡിൽ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് എഴുമറ്റൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. ഇന്നലെ രാവിലെ 8 മണിയോടെ എഴുമറ്റൂർ - പടുതോട് റോഡിലെ ആശ്രമം കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്.
ചുങ്കപ്പാറയിൽ നിന്നും കോഴഞ്ചേരിക്ക് പോയ ബസ്സും, കോഴഞ്ചേരിയിൽ നിന്നും മല്ലപ്പള്ളിക്ക് പോയ ബസ്സും തമ്മിൽ സൈഡ് കൊടുക്കുന്നതിനിടെ ബസ്സുകളുടെ സൈഡ് മിററുകൾ പരസ്പരം തട്ടിയതാണ് തർക്കത്തിന് കാരണമായത്.
വാക്കുതർക്കം പിന്നീട് കൈയാങ്കളിയിൽ കലാശിച്ചു. തിരക്കേറിയ റോഡിൽ ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷം കാരണം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. പരിക്കേറ്റ ഇരു ബസ്സിലെയും ജീവനക്കാർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 200 മീറ്റർ ചുറ്റളവിൽ സമാനമായ രീതിയിൽ ബസ് ജീവനക്കാർ തമ്മിലുണ്ടാകുന്ന രണ്ടാമത്തെ തർക്കമാണിത്. ഗ്രാമീണ മേഖലകളിൽ കൂടുതൽ ബസ് റൂട്ടുകൾ അനുവദിച്ചതോടെ സമയക്രമത്തെച്ചൊല്ലിയുള്ള തർക്കവും അമിതവേഗതയും നിത്യസംഭവമായി മാറുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

