എം.സി റോഡിൽ അയൂർ പാലത്തിന് സമീപമുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ പിതാവും മകനും കൊല്ലപ്പെട്ടു. കോഴഞ്ചേരി കിഴക്കേവല്ല്യപറമ്പിൽ നൈനാൻ വർഗീസ് (70), മകൻ റോബിൻ നൈനാൻ (38) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരം 4:15 ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. കോഴഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിക്ക് തൊട്ടുപിന്നാലെ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കാറിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറിയതോടെ അപകടത്തിന്റെ ആഘാതം വർധിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്ന റോബിൻ സ്റ്റിയറിംഗിനും സീറ്റിനും ഇടയിൽ കുടുങ്ങിപ്പോയത് രക്ഷാപ്രവർത്തനത്തെ ഏറെ തടസ്സപ്പെടുത്തി. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് റോബിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോബിന്റെയും നൈനാന്റെയും ജീവൻ രക്ഷിക്കാനായില്ല.
മുംബൈയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന റോബിൻ നൈനാൻ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന നൈനാന്റെ ഭാര്യ റോസി (65) ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണു. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോബിന്റെ മക്കളായ ആദം റോബിൻ (9), അദീന റോബിൻ (7) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ തിരുവനന്തപുരത്തും കൊട്ടാരക്കരയിലുമായി ചികിത്സയിലാണ്.
അപകടത്തെത്തുടർന്ന് എം.സി റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റോബിന്റെ ഭാര്യ സ്റ്റെഫി ആണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

