മല്ലപ്പള്ളി ∙ ആനിക്കാട്, മല്ലപ്പള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരണി കാവനാൽകടവ് പാലത്തിന്റെ സമീപനപാത തകർന്നതോടെ വാഹനയാത്രക്കാർ ദുരിതത്തിലായി. ടാറിങ് ഇളകിമാറി രൂപപ്പെട്ട ചെറുതും വലുതുമായ കുഴികൾ ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആനിക്കാട് പഞ്ചായത്ത് കരയിലെ സമീപനപാത താഴ്ന്നുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് പാലത്തിലേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി ഡ്രൈവർമാർ പറയുന്നു.
പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ട് ആറുവർഷം പിന്നിട്ടിട്ടും ഇതിനുശേഷം സമീപനപാതയിൽ ഇതുവരെ പൂർണ്ണമായി ടാറിങ് നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി തിരുമാലിട ക്ഷേത്രത്തിന് സമീപത്ത് നിന്ന് കാവനാൽകടവ് വരെ ബിഎം ആൻഡ് ബിസി (BM & BC) നിലവാരത്തിൽ ടാറിങ് നടത്തുന്നതിനായി തുക അനുവദിച്ചിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല.
കുളത്തൂർമൂഴി, മണിമല, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള എളുപ്പവഴിയായതിനാൽ ദിനംപ്രതി ഒട്ടേറെ വാഹനങ്ങളാണ് കാവനാൽകടവ് വഴിയുള്ള ഈ റോഡ് ഉപയോഗിക്കുന്നത്. അടിയന്തരമായി അധികാരികൾ ഇടപെട്ട് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

