കേരള സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ ഫലം പ്രഖ്യാപിച്ചു . ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
പ്ല്സ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരുന്നു പ്ലസ്ടു പരീക്ഷകള്‍ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടന്നത്. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.79%) ജില്ലയിലാണ്. വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഗള്‍ഫ് മേഖലയില്‍ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടന്നു.
ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആദ്യം വന്ന ഉത്തരസൂചിക വിവാദമാവുകയും പിന്നീട് പുതിയ ഉത്തരസൂചിക തയ്യാറാക്കിയാണ് മൂല്യനിര്‍ണ്ണയം നടത്തിയത്.