കോട്ടാങ്ങൽ വായ്പൂരിൽ വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം. ബുധനാഴ്ച 13 പേർക്ക് കടിയേറ്റു. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കും വഴിയിൽ അലഞ്ഞുതിരിയുന്നവയ്ക്കും കടിയേറ്റു. രാവിലെ എട്ടുമണിയോടെ വായ്പൂര് കവലയിൽ ആണ് ആദ്യത്തെ ആക്രമണം. തുടർന്ന് പാലക്കൽ എത്തുന്നതുവരെ കണ്ണിൽകണ്ടവരെയെല്ലാം കടിച്ചു. വീട്ടുമുറ്റത്ത് നിന്നവർക്കും കടിയേറ്റു.
പാലത്താനം വീട്ടിൽ നിഷാമോൾ, എച്ച്. മധു, മാധവചന്ദ്രൻ പിള്ള , തങ്കമ്മ, കതീജാ ബീബി, പടുതോട് ടി.കെ മാധവൻ, ചൂരകുറ്റിയിൽ വീട്ടിൽ സിന്ധു സന്തോഷ്, അശ്വിൻ ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളായ മധുൾ ഷോക്ക്, വസുബുൾ ഷേക്ക് എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കേറ്റവർ റാന്നി, കോഴഞ്ചേരി ഗവ.ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയും ചികിത്സ തേടി.