കീഴ്‌വായ്പൂരിൽ ആശപ്രവർത്തകയെ കെട്ടിയിട്ട് തീവെച്ച് സംഭവം: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ അറസ്റ്റിൽ

കീഴ്വായ്പൂരിൽ  ആശ പ്രവർത്തകയെ വീട്ടിൽ കെട്ടിയിട്ട് തീവെച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സിവിൽ പോലീസ് ഓഫീസറുടെ ഭാര്യ അറസ്റ്റിൽ. ഓച്ചിറ കൃഷ്ണപുരം സജിന മൻസിലിൽ സുമയ്യ സുബൈറിനെ (30) ആണ് കീഴ്വായ്പൂർ പോലീസ് അറസ്റ്റുചെയ്തത്. കോയിപ്രം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം കീഴ്വായ്പൂരിലെ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു ഇവരുടെ താമസം.

കൊല്ലം മൈനാഗപ്പള്ളി ഇടമലശ്ശേരിൽ സ്വദേശിയാണ് ഭർത്താവ്. കീഴ്വായ്പൂര് പോലീസ് സ്റ്റേഷനുസമീപം പുളിമല വീട്ടിൽ ലതാകുമാരിക്കു (62) നേരേ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഓൺലൈൻ വായ്പാ ആപ്പുകളിലും ഓഹരി വ്യാപാരങ്ങളിലും സജീവമായ സുമയ്യയ്ക്ക് അൻപതുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ഭർത്താവ് അറിയാതെയാണ് ഈ ഓൺലൈൻ ഇടപാടുകൾ നടത്തിയിരുന്നത്. കടംവീട്ടാൻ വഴി തേടിയപ്പോഴാണ് ക്വാർട്ടേഴ്സിനടുത്തു താമസിക്കുന്ന സുഹൃത്തുകൂടിയായ ലതയോട് ഒരുലക്ഷം രൂപ വായ്പ ചോദിക്കുന്നത്. ഇത് കിട്ടാതെ വന്നപ്പോൾ സ്വർണാഭരണങ്ങൾ തരണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതമറിയിച്ചതോടെ കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കി.

മുമ്പുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ആരോഗ്യക്കുറവുള്ള ലതയെ ബലപ്രയോഗത്തിൽ കീഴ്പ്പെടുത്താമെന്ന് ഇവർക്ക് ഉറപ്പുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ ഏഴുമാസം പ്രായമുള്ള ഇളയകുട്ടിയുമായി സുമയ്യ പുളിമല വീട്ടിലെത്തി. ലതയുടെ ഭർത്താവ് കീഴ്‌വായ്‌പൂരിൽ ജനസേവാകേന്ദ്രം നടത്തുന്ന രാമൻകുട്ടി വീട്ടിൽ ഇല്ലാതിരുന്നത് സൗകര്യമായി. കുട്ടിയെ അടുത്ത മുറിയിൽ കിടത്തിയ ശേഷമെത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി ലതാകുമാരിയെ പിടിച്ചുകെട്ടിയിട്ട് സ്വർണാഭരണങ്ങൾ ഊരിയെടുത്തു.

കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല, കൈയിൽ കിടന്ന ഓരോ പവൻ വരുന്ന മൂന്ന് വളകൾ എന്നിവയാണ് എടുത്തത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീയുംകൊളുത്തി. കുഞ്ഞുമായി പുറത്തിറങ്ങിയശേഷം ക്വാർട്ടേഴ്സിലെത്തി നാലുവയസ്സുള്ള മൂത്തമകനെയുംകൂട്ടി പോലീസ് സ്റ്റേഷന് സമീപമുള്ള മറ്റൊരുവീട്ടിലേക്ക് ചെന്ന് അവിടെ കഴിഞ്ഞു.

മുറിക്കുള്ളിൽ തീപടരുമ്പോൾ എങ്ങനെയോ ലത പുറത്തെത്തി. മുൻപിലെ വാതിൽ പുറത്തുനിന്ന് അടച്ചിരുന്നതിനാൽ പിൻവശത്തുകൂടി രക്ഷപ്പെട്ടു. വസ്ത്രങ്ങൾ കത്തിപ്പോയ നിലയിൽ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലെത്തി. ഒരു നൈറ്റി വാങ്ങി താഴെ കോട്ടയം കോഴഞ്ചേരി സംസ്ഥാനപാതയിലെത്തി. ഓട്ടോയിൽകയറി നേരേ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി. സുമയ്യയാണ് ആക്രമണം നടത്തിയതെന്ന് എസ്ഐ ആർ. രാജേഷിന് മൊഴി നൽകിയതോടെ രാത്രിതന്നെ ക്വാർട്ടേഴ്‌സ് പൂട്ടി സീൽ വെച്ചിരുന്നു. ഇവരെ വനിതാ പോലീസ് നിരീക്ഷണത്തിൽ കോഴഞ്ചേരിയിലെ മഹിളാ സദനത്തിലുമാക്കി.

വെള്ളിയാഴ്ച രാവിലെ വിരലടയാള വിദഗ്ധരടങ്ങുന്ന ശാസ്ത്രീയ കുറ്റാന്വേഷണസംഘം സ്ഥലത്തെത്തി. വൈകീട്ട് പോലീസ് നായയുമായി പ്രത്യേക വിഭാഗവും വന്നു. അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ സുമയ്യയാണ് കൃത്യം ചെയ്തതെന്ന് പോലീസ് ഉറപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഇവരെയെത്തിച്ച് ലതയുടെ വീട്ടിലും ക്വാർട്ടേഴ്സിലും തെളിവെടുപ്പ് നടത്തി. ക്വാർട്ടേഴ്സിലെ ശൗചാലയ ഫ്ലഷ് ടാങ്കിൽനിന്ന് ലതയുടെ നഷ്ടമായ സ്വർണാഭരണങ്ങൾ കണ്ടെത്തി. കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ