പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഇരവിപേരൂർ വില്ലേജിൽ വള്ളംകുളം നെടുമ്പ്രത്ത്മല എന്ന സ്ഥലത്ത് ചണ്ണമല കോളാട്ടിൽ വീട്ടിൽ കാർത്തിക് ബിനു (23)-നെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് ടി. ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ നിയമപ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി 29 വർഷം കഠിനതടവിനും 1,16,000 രൂപ പിഴയും വിധിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട അതിജീവിതയെ 2025 ഫെബ്രുവരി 22-ന് പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്.
തിരുവല്ല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന സന്തോഷ് എസ്. ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. വിചാരണ വേളയിൽ പ്രതിഭാഗത്ത് നിന്ന് മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും മൂന്ന് രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.
പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപകുമാരി ഏകോപിപ്പിച്ചു. പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.

