തിരുവല്ലയിൽ ഫ്ലാറ്റിൽ താമസിക്കുന്ന വൃദ്ധന്റെ എ.ടി.എം.കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ സഹായി അറസ്റ്റിലായി. പത്തനാപുരം കണ്ടയം വീട്ടിൽ രാജീവ് (38) ആണ് അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയേറ്ററിന് സമീപത്തെ ബി.ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്റെ പണമാണ് എ.ടി.എമ്മിലൂടെ രാജീവ് കവർന്നത്.
മക്കൾ വിദേശത്തുള്ള എബ്രഹാം തനിച്ചാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. പുനലൂരിലെ ഒരു ഏജൻസി മുഖേന കഴിഞ്ഞ ജനുവരിയിലാണ് എബ്രഹാമിനെ പരിചരിക്കാനായി രാജീവ് ഫ്ലാറ്റിൽ ജോലിക്കെത്തിയത്. എബ്രഹാമിന്റെ എ.ടി.എം കാർഡ് പ്രതി രഹസ്യമായി കൈക്കലാക്കി. തുടർന്ന് കാർഡിന്റെ കവറിൽ രേഖപ്പെടുത്തിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് പലതവണയായി ഒന്നരലക്ഷത്തോളം രൂപ എ.ടി.എമ്മിലൂടെ പിൻവലിക്കുകയായിരുന്നു.
ബാങ്കിലേക്ക് പണം അയച്ചത് അറിയിക്കാൻ വിദേശത്തുള്ള മകൻ ഏബ്രഹാമിനെ വിളിച്ചപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് ബാങ്കിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പലതവണ എ.ടി.എമ്മിലൂടെ പണം നഷ്ടമായ വിവരം അറിയുന്നത്. ഇതേതുടർന്ന് എബ്രഹാം പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.