കുടകിലെ റിസോർട്ടിൽ കല്ലുപ്പാറ സ്വദേശി പ്രൊഫസറും കുടുംബവും മരിച്ച നിലയിൽ

കുടകിലെ റിസോർട്ടിൽ തിരുവല്ല മാർത്തോമ്മ കോളജിലെ അസി. പ്രഫസറും ഭർത്താവും കുട്ടിയും മരിച്ച നിലയിൽ കണ്ടെത്തി. കുടകിലെ റിസോർട്ടിൽ മുറിയെടുത്ത ശേഷം അടുത്ത ദിവസമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കല്ലൂപ്പാറ സ്വദേശിനി ജിബി ഏബ്രഹാം (38), തിരുവല്ലയിൽ എഡ്യൂക്കേഷൻ കൺസൾട്ടൻസി നടത്തുന്ന ഭർത്താവും വിമുക്തഭടനും കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനൻ (43), ജിബിയുടെ ആദ്യ വിവാഹത്തിലുള്ള മകൾ ജെയിൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്.

കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോർട്ടിലെ കോട്ടേജിൽ ശനിയാഴ്ച രാവിലെ ഹോട്ടൽ ജോലിക്കാരാണ് മൃതദേഹം കണ്ടത്.

 വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് എസ്യുവിയിലെത്തിയ മൂന്നംഗ കുടുംബം റിസോർട്ടിൽ മുറിയെടുത്തത്. കുറച്ചു നേരം ഇവർ റിസോർട്ട് ചുറ്റി നടന്ന് കണ്ടിരുന്നുവെന്ന് മാനേജർ ആനന്ദ് പൊലീസിന് മൊഴി നൽകി. പുറത്തുള്ള കടയിൽ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി.

 ശനിയാഴ്ച രാവിലെ 10 ന് തങ്ങൾ ചെക്കൗട്ട് ചെയ്യുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോൾ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

വിനോദിന്റെയും ജിബിയുടെയും രണ്ടാം വിവാഹമാണ്. ജിബി ജനിച്ചതും വളർന്നതും ഗൾഫിലാണ്. കാസർകോഡ് സ്വദേശിയുമായി വിവാഹം കഴിഞ്ഞതിന് ശേഷം ബംംഗളൂരുവിൽ കഴിയുകയായിരുന്നു.

എട്ടുവർഷം മുൻപാണ് തിരുവല്ല മാർത്തോമ്മ കോളജിൽ സെൽഫ് ഫിനാൻസിങ് കോഴ്സായ എം.എസ്.സി ബയോടെക്നോളജിയിൽ അസി. പ്രഫസർ ആയി ചേർന്നത്.

 തിരുവല്ല ജോയ് ആലുക്കാസിന് സമീപമുള്ള ഫ്ളാറ്റിലാണ് വിനോദും ജിബിയും മകളുമായി കഴിഞ്ഞിരുന്നത്.വിനോദിന്റെ കൺസൾട്ടൻസിയിൽ ജിബി പാർട്ട്ണർ കൂടിയായിരുന്നു. ജിബിയുടെ മകൾ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. കനേഡിയൻ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽ നിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം.

വിനോദ് സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ്. ഇയാൾക്ക് ആദ്യ വിവാഹത്തിൽ ഭാര്യയും ഒരു മകളുമുണ്ട്. ഇവർ കാനഡയിലാണുള്ളത്. കഴിഞ്ഞ മാസം പരീക്ഷാ ഡ്യൂട്ടിക്ക് എത്തിയിരുന്നതായി ജിബിയുടെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. ഒരാഴ്ച മുൻപ് ഡൽഹിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ലീവ് എടുത്തത്. ഇപ്പോൾ ഇവരുടെ മരണ വാർത്തയറിഞ്ഞ ഞെട്ടലിലാണ് സഹപ്രവർത്തകർ.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ