തിരുവല്ലയിൽ ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട പതിനേഴുകാരിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്തുനിന്നും കടത്തിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം വാഴപ്പറമ്പില്‍ വീട്ടില്‍ നിധിന് സുരേഷാണ് (23) പിടിയിലായത്.
16 ന് പുലർച്ചെ 1.30 നാണ് പെൺകുട്ടിയെ കാണാതായത്. പരാതിയെത്തുടർന്ന് തിരുവല്ല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിൽ രാവിലെ 10 ന് ഇരുവരെയും യുവാവിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.
പെൺകുട്ടിയെ താമസസ്ഥലത്തുനിന്നും പുലർച്ചെ സ്കൂട്ടറിൽ കയറ്റിയാണ് ഇയാളുടെ വൈക്കത്തില്ലത്തെ വീട്ടിലെത്തിച്ചത്. തുടർന്ന് ഇയാളുടെ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തിൽ വച്ച്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ കെ എസ് ധന്യ കുട്ടിയുടെ മൊഴിയെടുത്തു.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിരീക്ഷണത്തിൽ സൂക്ഷിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, പിന്നീട് അറസ്റ്റും രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷ്, എസ്ഐമാരായ കെ.എസ്. ധന്യ, എസ്. ഉണ്ണികൃഷ്ണന്, എഎസ്ഐമാരായ ജയകുമാര്‍, ജോജോ, സി പി ഓമാരായ അഖില്‍ ജി .നാഥ്, ശ്രീമോന്, മഹേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.