തിരുവല്ല: നഗരത്തിലെ സ്പാ സെന്ററിൽ ജീവനക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പോലീസ്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണങ്ങൾ തള്ളിയ അന്വേഷണ സംഘം, പ്രതികൾ എത്തിയത് ഗുണ്ടാപ്പിരിവിനാണെന്ന് സ്ഥിരീകരിച്ചു.
സ്പാ ഉടമയിൽ നിന്നും 50,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ഈ തുക നൽകാൻ വിസമ്മതിച്ചതാണ് ക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു.
സ്ഥാപനത്തിന്റെ ഉടമ ഇത് ഒരു ക്വട്ടേഷൻ ആക്രമണമാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും അത്തരമൊരു സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികൾക്കെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

